ലോകാ സമസ്താ സുഖിനോ ഭവന്തു...!.

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്മ്മ

സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!


ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഇല്ലാത്ത
യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം...!

Friday, July 5, 2013

യോഗിയുടെ ജീവിതചര്യ (65)

                                                       സ്വാമി വിവേകാനന്ദന്‍


യോഗി എപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. ഏകാകിയായിക്കഴിയാന്‍ നോക്കണം. പലതരക്കാരുമായുള്ള കൂട്ടുകെട്ട് മനസ്സിനെ പതറിച്ചുകളയും. അധികം സംസാരിക്കരുത്: അതും മനസ്സിനെ പതറിക്കും. അധികം പണി എടുക്കരുത്. ദിവസമാകെ കഠിനമായി പണിയെടുത്തശേഷം മനസ്സിനെ പിടിയിലൊതുക്കാന്‍ കഴിയില്ല. ഈവക നിഷ്ഠകള്‍ ശീലിക്കുന്നയാള്‍ യോഗിയാകും. അല്പം അഭ്യസിച്ചാല്‍ക്കൂടി മഹത്തായ ഗുണം ചെയ്യും. അത്ര ശക്തിയാണു യോഗത്തിനുള്ളത്. അത് ആര്‍ക്കും ദോഷകരമല്ല, എല്ലാവര്‍ക്കും ഗുണകരമാണുതാനും. ഒന്നാമതായി അതു ക്ഷോഭിച്ച സിരകളെ സാന്ത്വനപ്പെടുത്തി ശാന്തി കൈവരുത്തും; കുറേക്കൂടി തെളിഞ്ഞു വസ്തുസ്ഥിതി കാണുവാന്‍ കഴിവു നല്കും. സ്വഭാവം മെച്ചപ്പെടും, ആരോഗ്യവും മെച്ചപ്പെടും. തികഞ്ഞ ആരോഗ്യവും സ്വരമാധുര്യവും പ്രഥമലക്ഷണങ്ങളില്‍പ്പെട്ടവയാണ്. സ്വരദോഷങ്ങള്‍ മാറിപ്പോകും. വരാനിരിക്കുന്ന അനേകഫലങ്ങളില്‍ ആദ്യത്തെ ചിലതുമാത്രമാണവ. കഠിനപരിശ്രമം ചെയ്യുന്നവര്‍ക്കു പിന്നെയും പല ലക്ഷണങ്ങളുണ്ടാകും. ചിലപ്പോള്‍ ദൂരത്തുനിന്നുള്ള മണിനാദങ്ങള്‍ ഒന്നായി മേളിച്ചു ശ്രവണപുടങ്ങളില്‍ പതിക്കുന്നതുപോലെ കേള്‍ക്കാം. ചിലപ്പോള്‍ ആകാശത്തില്‍ ജ്യോതിഷ്‌കണങ്ങള്‍ പാറുന്നതും ക്രമത്തില്‍ വലുതാകുന്നതും മറ്റുമായ കാഴ്ചകള്‍ കാണാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ വേഗം പുരോഗമിക്കുകയാണെന്നു കരുതാം. യോഗിയാകണമെന്നും അതിനു തീവ്രമായി അഭ്യസിക്കണമെന്നും വിചാരിക്കുന്നവര്‍ ആദികാലങ്ങളില്‍ ആഹാരകാര്യത്തിലും ദൃഷ്ടിവെയ്ക്കണം. എന്നാല്‍ ദൈനംദിനജീവിതത്തില്‍ ഉപകരിക്കാന്‍വേണ്ടി അല്പമാത്രം അഭ്യസിക്കുവാന്‍ വിചാരിക്കുന്നവര്‍ അമിതമായി ഭക്ഷിക്കരുതെന്നേയുള്ളു. അവര്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കുന്നതില്‍ വേറെ വിരോധമില്ല. വേഗം പുരോഗമിക്കണം, കഠിനമായി പരിശ്രമിക്കണമെന്നുള്ളവര്‍ക്ക് ആഹാരനിഷ്‌കര്‍ഷ അത്യാവശ്യമാണ്. ഏതാനും മാസക്കാലം പാലും ധാന്യങ്ങളും മാത്രം ഉപയോഗിക്കുന്നതു ഹിതകരമായിക്കാണാം. ശരീരേന്ദ്രിയ മനസ്സുകളുടെ ഇക്കൂട്ട് കൂടുതല്‍ കൂടുതല്‍ ലോലമാകുന്നതോടുകൂടി അല്പമായ ക്രമക്കേടു പോലും ആദ്യകാലങ്ങളില്‍ നമ്മെ സമനിലയില്‍നിന്നു തെറിപ്പിച്ചുകളയും. സ്വാധീനത പൂര്‍ണ്ണമാകുന്നതുവരെ ഭക്ഷണം ഒരു ലേശം കൂടുതലോ കുറവോ ആയാല്‍ ഈ സംഘാതം ആകെ അസ്വസ്ഥമാകും. പൂര്‍ണ്ണമായാലോ ഇഷ്ടമുള്ളതു കഴിക്കാം. ഏകാഗ്രത ശീലിച്ചുതുടങ്ങുമ്പോള്‍ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും ശിരസ്സില്‍ ഇടിനാദം പായുന്നതുപോലെ തോന്നും. കരണങ്ങള്‍ സൂക്ഷ്മതരങ്ങളാകുംതോറും ഗ്രഹണവും സൂക്ഷ്മതരമാകും. നമുക്കു കടന്നുപോകാനുള്ള ഘട്ടങ്ങളാണിവ: വിടാതെ അഭ്യസിക്കുന്നവര്‍ വിജയിക്കുകയും ചെയ്യും. തര്‍ക്കവും മറ്റു വിക്ഷേപഹേതുക്കളും എല്ലാം വര്‍ജ്ജിക്കുക: ശുഷ്‌കവാദത്തില്‍ എന്തിരിക്കുന്നു? അതു മനസ്സിനെ സ്വസ്ഥതയില്‍നിന്നു തെറിപ്പിച്ച് അലട്ടുകയേ ചെയ്യൂ. കൂടുതല്‍ സൂക്ഷ്മങ്ങളായ ഭൂമികകളിലെ വാസ്തവങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതു കണ്ഠക്ഷോഭത്തിനു കഴിയുമോ? അതുകൊണ്ട് വൃഥാലാപം പരിത്യജിക്കുക. (സത്യം) സാക്ഷാത്ക്കരിച്ചവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍മാത്രം വായിക്കുക. മുത്തുച്ചിപ്പിയെപ്പോലിരിക്കണം. ഭാരതഭൂമിയില്‍ അതിനെപ്പറ്റി ഒരു വിചിത്രകഥയുണ്ട്. ചോതിനക്ഷത്രത്തിന്റെ ഉദയ വേളയില്‍ പെയ്യുന്ന ഒരു മഴത്തുള്ളി മുത്തുച്ചിപ്പിയില്‍ വീണാല്‍ അതു മുത്താകുമത്രേ, അതു മുത്തുച്ചിപ്പികള്‍ക്കറിയാമെന്നും പറയുന്നു. അതുകൊണ്ട് ആ നക്ഷത്രം പ്രകാശിക്കുമ്പോള്‍ അവ സമുദ്രതലത്തില്‍ വന്നു വിലയേറിയ മഴത്തുള്ളി ഏറ്റുകൊള്ളുവാനായി കാത്തിരിക്കുന്നു. ഒരു തുള്ളി ഉള്ളില്‍ വീണയുടന്‍ അവ ചിപ്പികള്‍ പൂട്ടി കടലിനടിയിലേക്കു മുങ്ങുന്നു, അവിടെവെച്ചു ക്ഷമയോടുകൂടി ആ വെള്ളത്തുള്ളിയെ പോറ്റി മുത്താക്കിയെടുക്കുന്നു. അങ്ങനെ വേണം നമ്മളും. ഒന്നാമതായി തത്ത്വം കേള്‍ക്കുക, പിന്നെ അതു മനസ്സിലാക്കുക. അതിനുശേഷം വിക്ഷേപങ്ങളെല്ലാം വിട്ടുകളഞ്ഞ്, ബാഹ്യസ്പര്‍ശങ്ങളെല്ലാം പുറംതള്ളി, മനസ്സടക്കി, തന്നുള്ളിലുള്ള സത്യം സാക്ഷാത്ക്കരിക്കുവാനുള്ള ശ്രമത്തില്‍ നിമഗ്‌നനാകുക. പുതുമ കൊണ്ടുമാത്രം ഒരാശയം സ്വീകരിക്കുകയും അതിനെ അതിലും പുതിയതിനുവേണ്ടി കൈവെടിയുകയും ചെയ്യുന്നതു ശക്തികളെ വെറുതെ ചിതറിക്കളയുകയാണ്: അത് അപകടമാണ്. ഒന്ന് ഏറ്റെടുത്താല്‍ പരിശ്രമിച്ച് അതിന്റെ അവസാനം കാണണം: അതുവരെ കൈവിടരുത്. ഒരാശയത്തിലുള്ള ആവേശംകൊണ്ട് ഉന്മത്തനാകുന്നവന്‍ മാത്രമാണു പ്രകാശം ദര്‍ശിക്കുന്നത്. ഇതിലൊന്നു കടിച്ചും അതിലൊന്നു കടിച്ചും പോകുന്നവര്‍ക്ക് ഒരിക്കലും ഒന്നും കിട്ടില്ല. അവര്‍ക്കു തെല്ലിട തങ്ങളുടെ ഇന്ദ്രിയങ്ങളെ ചൊറിഞ്ഞു രസിപ്പിക്കാം; അതുതന്നെ അവസാനം. അവര്‍ പ്രകൃതിയുടെ കൈകളില്‍പ്പെട്ട് അടിമകളായിക്കഴിയും: ഒരിക്കലും ഇന്ദ്രിയങ്ങളെ അതിക്രമിച്ചു പോവില്ല. യോഗിയാകുവാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവര്‍ ഈ സ്വാദു നോക്കുന്ന ഏര്‍പ്പാട് തീരെ വെടിയണം. ഒരു തത്ത്വം കൈക്കൊള്ളുക: ആ ഒറ്റത്തത്ത്വത്തെ സ്വന്തം പ്രാണനാക്കിവെയ്ക്കുക. അതിനെപ്പറ്റി വിചാരിക്കുക. അതുതന്നെ സ്വപ്നം കാണുക, അതു തന്നെ ജീവിതസര്‍വ്വസ്വമാക്കുക. മസ്തിഷ്‌കവും മാംസപേശികളും നാഡികളും സര്‍വ്വാംഗവും ആ ഒരു തത്ത്വംകൊണ്ടു നിറയട്ടെ: മറ്റു വിചാരങ്ങളെയെല്ലാം എങ്ങാനും വെടിഞ്ഞുകളയുക. ഇതാണു വിജയത്തിനുള്ള വഴി. ഈ വഴിക്കാണ് അദ്ധ്യാത്മമഹാവീരന്മാര്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ വെറും ചിലയ്ക്കുന്ന യന്ത്രങ്ങള്‍. നമുക്ക് യഥാര്‍ത്ഥത്തില്‍ അനുഗൃഹീതരാകണമെങ്കില്‍, മറ്റുള്ളവരെ അനുഗൃഹീതരാക്കണമെങ്കില്‍, അധികം ആഴത്തില്‍ പോവുകതന്നെ വേണം. അതിന് ആദ്യത്തെപ്പടി, മനസ്സിനെ അലട്ടാതിരിക്കുകയാകുന്നു, മനസ്സിന് അലട്ടുണ്ടാക്കുന്നവരുമായി സഹവസിക്കാതിരിക്കുകയാകുന്നു. ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷ്യങ്ങളും നിങ്ങള്‍ക്കു വെറുപ്പുണ്ടാക്കുന്നത് അനുഭവമാണല്ലോ. അവ പരിത്യജിക്കണമെന്നുമാത്രമല്ല, പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം കൂട്ടുകെട്ടും - നല്ലതായാലും ചീത്തയായാലും - പരിത്യജിക്കതന്നെവേണം. കഠിനമായി പ്രയത്‌നിക്കണം: നിങ്ങള്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ, അതു സാരമില്ല: ഫലചിന്ത കൂടാതെ നിഷ്ഠയില്‍ നിമഗ്‌നനായി പണിയെടുക്കണം. ധൈര്യം വേണ്ടുവോളമുണ്ടെങ്കില്‍ ആറുമാസത്തിനകം സിദ്ധയോഗിയാകാം. അതിനുപകരം ഇതിലിത്തിരിയും മറ്റെല്ലാത്തിലുമിത്തിരിശ്ശയും പരീക്ഷിച്ചു നോക്കുന്നവര്‍ക്ക് ഒന്നിലും പുരോഗതി ഉണ്ടാവില്ല. ഒരു പാഠം പംക്തി പഠിച്ചുവെച്ചിട്ട് ഒരു ഫലവുമില്ല. തമോഗുണം നിറഞ്ഞ് അന്ധരും മന്ദരുമായി ഒരാശയത്തിലും മനസ്സുറയ്ക്കാതെ വിനോദിക്കാന്‍ വല്ലതും വേണമെന്നുമാത്രം കാംക്ഷിക്കുന്ന ആളുകള്‍ക്കു മതവും തത്ത്വജ്ഞാനവുമെല്ലാം നേരമ്പോക്കിനുള്ള വകമാത്രമാണ്. വിടാതെ പരിശ്രമിക്കാന്‍ ആകാത്തവരാണവര്‍. അവര്‍ ഒരു പ്രസംഗം കേള്‍ക്കും. അതു സരസമായി എന്നു വിചാരിക്കും: വീട്ടില്‍ചെന്ന് അതു മുഴുവന്‍ മറന്നു കളയുകയും ചെയ്യും. ജയം കൈവരണമെങ്കില്‍ ഗംഭീരമായ സ്ഥിരപരിശ്രമവും ഗംഭീരമായ ഇച്ഛാശക്തിയും വേണം. ‘ഞാന്‍ കടല്‍ വെള്ളം കുടിച്ചുതീര്‍ക്കും.’ ‘ഞാന്‍ ഇച്ഛിച്ചാല്‍ പര്‍വ്വതങ്ങള്‍ തകര്‍ന്നുപോകും.’ അത്രയ്ക്ക് ഊര്‍ജ്ജിതം വേണം, അത്തരം നിശ്ചയദാര്‍ഢ്യം വേണം; കഠിനമായി പണിയെടുക്കണം:
എങ്കില്‍ നിങ്ങള്‍ പരമപദത്തില്‍ എത്തുകയും ചെയ്യും. [വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 6. പേജ് 214-218]

Thursday, April 18, 2013

ഏറെ ജപാധ്യാനാദികള്‍ ചെയ്തിട്ടും ഈശ്വരകൃപ ലഭിക്കുന്നില്ലല്ലോ?


സെന്‍ബുദ്ധമതക്കാരുടെ ഇടയില്‍ പ്രചാരമുള്ള ഒരു കഥയുണ്ട്.
ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
"ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?"
സെന്‍ ഗുരു ഒരു ചോദ്യം തൊടുത്തു.
"സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?"
ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നി ശിഷ്യന്‍ തിരിച്ചു ചോദിച്ചു,
"എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?"
"അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം എന്ന ഉറപ്പിനു വേണ്ടി."
സൂര്യന്‍ ഉദിക്കാന്‍ ആരും ഒന്നും ചെയ്യണ്ട. പക്ഷേ സൂര്യോദയം കാണണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ ഉണരണം, ഉണര്‍വ്വോടെ നോക്കണം.
അതു പോലെ ജപ, ധ്യാന, വ്രതാദികള്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള ഉണര്‍ത്തലിന് വേണ്ടിയാണ്.
ഇത്തരം ജീവിത രീതികളിലൂടെ ഉണര്‍ത്തപ്പെടുന്ന (ശുദ്ധീകരിക്കുന്ന) മനസിന് ഈശ്വരനെ എല്ലായിടത്തും ദര്‍ശിക്കാനും എല്ലാവരേയും സ്നേഹിക്കാനും സാധിക്കും.
അതുകൊണ്ട് ജപം, ധ്യാനം, വ്രതം, ഉപാസനാ തുടങ്ങിയവ ജീവിത യാത്രയില്‍ ആവശ്യം വേണ്ടതു തന്നെ.
അത് ഈശ്വരാനുഗ്രഹം നേടാനല്ല സദാ നമ്മളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരാനുഗ്രഹം മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനുമാണ്.

Saturday, April 13, 2013

ഐശ്വര്യ സമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍...,,,


ഐശ്വര്യ സമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍...,,,!


ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും; തേച്ചു മിനുക്കിയ ഓട്ടു വിളക്കിന്റെ തിളക്കവും, കൊന്നപ്പൂവിന്റെ സൗന്ദര്യവും, ഉണ്ണിക്കണ്ണന്റെ മുഖത്തിന്‌ തിളക്കം കൂട്ടുന്ന ദീപങ്ങളുടെ പ്രഭയും എന്നും നമ്മുടെ മനസ്സില്‍ നന്മയായ് നിറയട്ടെ...;












ഒപ്പം ഐശ്വര്യവും സമ്പദ് സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു...!

Friday, April 5, 2013

എവിടെ സ്വർഗം ? എവിടെ നരകം? എന്തിന് മതം? എന്തിന് വിശ്വാസം?

മനുഷ്യന്‍ അനാദികാലം മുതൽതന്നെ ജീവിതത്തെ പഠിച്ചു വരുന്നു. സുഖ-ദുഃഖങ്ങളെയും സന്ദോഷ-സന്ദാപങ്ങളെയും അവന്‍ വ്യക്തമായി അറിയുന്നു. സുഖത്തെ അവന്‍ ഇഷ്ടപ്പെടുകയും ദുഃഖത്തെ വെറുക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ കാലങ്ങളായി സുഖത്തെ പ്രാപിക്കാനും ദുഃഖത്തെ അകറ്റാനും അവന്‍ പരിശ്രമിച്ചു വരുന്നു.

ഈ പരിശ്രമത്തില്‍ സുഖം നൽകാം എന്നോ ദുഃഖം അകറ്റാം എന്നോ ആരെങ്കിലും പറഞ്ഞാലോ? അതും ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന്‍ കരുതുന്നവര്‍ ഒരുപാടുണ്ടാകും. ഇവിടെയാണ്‌ ബാഹ്യമായ സ്വർഗത്തിന്റെയും നരകതിന്റെയും സങ്കൽപം ആവിർഭവിക്കുന്നത്. ലോഭ മോഹങ്ങളാല്‍ കീഴ്പ്പെടുത്താന്‍ എളുപ്പം സാധിക്കുന്ന ജീവിയാണ് മനുഷ്യന്‍.... .അതും അവന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വാഗ്ദാനം നൽകിയാണെങ്കില്‍ കൂടുതല്‍ എളുപ്പമായി. സുഖ-സമൃദ്ധിയും ദുഃഖനാശവും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഇല്ല. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സ്വർഗം എല്ലാവരും ആഗ്രഹിക്കുന്നു.

എന്നാല്‍ അവിടെ എല്ലാവരെയും പ്രവേശിപ്പിക്കുമോ? ഇല്ല താനും. അതിനു ചില കാര്യങ്ങള്‍ അനുസരിക്കണം. അതായത് ചിലരുടെ അടിമയാകണം. അത്ര തന്നെ. ഇതിനെയാണ് മതം എന്ന്‍ പറയുന്നത്. ഇത്തരം അടിമകള്‍ ഇല്ലാതെ അവർക്ക് പിടിച്ച് നിൽക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത് മനുഷ്യന്‍ അംഗീകരിക്കുമോ? ഇല്ലെങ്കില്‍ നരകത്തില്‍ ഫ്രൈ ചെയ്താലോ? വെറുതെ ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന്‍ കരുതുന്നവര്‍ എവിടെയും കാണും. അതുകൊണ്ട് തന്നെ ഇതിനെ ഒന്ന്‍ എതിർത്ത് ചിന്തിക്കാന്‍ പോലും അത്തരത്തില്‍ ഉള്ളവര്‍ ഭയക്കുന്നു. നല്ല ഒത്ത അടിമ തന്നെയല്ലേ ഉണ്ടായിരിക്കുന്നത് ..!

ഇനി ദൈവത്തിന്റെ അടിമയായത്തില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന്‍ പലരും പറയുന്നത് കേൾക്കാം ! അവരോട് ഒന്നേ പറയാനുള്ളൂ. സുഹൃത്തെ, ദൈവത്തിന്റെ അല്ല ദൈവത്തെ കാണിച്ചു തരാം എന്ന്‍ പറയുന്ന ഈ മതത്തിന്റെയും അതില്‍ ഉള്ള വിശ്വാസത്തിന്റെയും അടിമയാണ് നിങ്ങള്‍ - ചിന്തിക്കൂ!!

ഇനി അടിമയായാല്‍ എന്ത് ദോഷം എന്നും ചോദിക്കുന്നവര്‍ ഉണ്ട്. ചിന്തിക്കാന്‍ സാധിക്കുന്നില്ല എന്ന്‍ തന്നെ ദോഷം. ബുദ്ധിപരമായും മാനസികമായും യുക്തിപരമായും ഉള്ള വളർച്ചയെ അത് തടുക്കുന്നു. ഉദാഹരണത്തിന് ഒരു മനോരോഗി താന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന്‍ പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ ആർക്കും സാധ്യമല്ല. കാരണം അത് അയാളുടെ വിശ്വാസമാണ്. പക്ഷെ സത്യമല്ല. മറ്റൊരു രീതിയില്‍ നോക്കിയാല്‍ ഈ വിശ്വാസം കൊണ്ടാണ് അയാളെ മനോരോഗി എന്ന്‍ പറയുന്നത്. ഇതുകൊണ്ടാണ് വിശ്വാസത്തില്‍ മാത്രം അധിഷ്ടിതമായ മതങ്ങളെ മാനോരോഗ കേന്ദ്രങ്ങള്‍ എന്ന്‍ പറയുന്നത്.

വിശ്വാസി ഇതിനോട് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്‌ - "അയ്യോ, അത് തെറ്റാണ്. മനുഷ്യന് ദൈവത്തെ അറിയാന്‍ സാധിക്കില്ല. ദൈവത്തെ സ്വര്‍ഗത്തില്‍ മാത്രമേ അറിയാനാകൂ."

അവരോട് പറയാനുള്ളത് ഇതാണ് - സുഹൃത്തെ, ഇത് നിങ്ങളെ മതം പഠിപ്പിച്ച് വച്ചിരിക്കുന്നതാണ്. നിങ്ങൾക്ക് ഒന്നും കഴിയില്ല എന്ന്‍ ധരിപ്പിച്ചില്ലെങ്കില്‍ അവർക്ക് പിടിച്ച് നില്ക്കാന്‍ സാധിക്കില്ല. നിങ്ങളെ അടിമയാക്കാന്‍ സാധിക്കില്ല. ചിന്തിക്കുക! ഒരിക്കലെങ്കിലും സത്യത്തെ അറിയാന്‍ ആഗ്രഹിക്കുക, പ്രയത്നിക്കുക, എന്നിട്ട് തീരുമാനിക്കുക.
അപ്പോള്‍ വിശ്വാസം അല്ലാതെ ദൈവത്തെ അറിയാന്‍ മാർഗമൊന്നും ഇല്ലല്ലോ; എല്ലാ സംസ്കാരങ്ങളും വിശ്വാസത്തില്‍ അധിഷ്ടിതമല്ലെ എന്നാണെങ്കില്‍,..... അല്ല! പ്രപഞ്ചത്തിന്റെ പാരസ്പര്യത്തില്‍ ഉള്ള അറിവില്‍ അധിഷ്ടിതമാണ് സനാതന ധർമ്മം. ഈ വായിക്കുന്നത് മലയാളം ആണ് എന്ന്‍ ഞാന്‍ വിശ്വസിക്കുകയല്ല, അറിയുന്നു. ഞാന്‍ മനുഷ്യനാണ് എന്ന്‍ വിശ്വസിക്കുകയല്ല, അറിയുന്നു. അറിവിന്റെ മാർഗത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യം അറിവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. അതിന് മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഇരുന്ന്‍ ശ്രമിച്ചിട്ട് കാര്യമില്ല.

ഒരു വിശ്വാസി ഇനി ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമായിരിക്കും ഇത് - "ഈ ലോകം സുഖം-ദുഃഖം, സന്ദോഷം-സന്താപം, ജനനം-മരണം, പുണ്യം-പാപം എന്നിങ്ങനെ ഒട്ടനവടി വൈരുദ്യങ്ങളെ കൊണ്ട് നിറഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇതിന് അനന്തമായ ഒരു സ്വർഗവും നരകവും ഇല്ലാതെ എങ്ങിനെ നീതി ഉണ്ടാകും? ദുഃഖം, സന്താപം, മരണം, പാപം എന്നിവയൊന്നും ഇല്ലാത്ത ഒരു സ്വർഗം അനിവാര്യമല്ലേ?"

ഉത്തരം ഇതാണ് - ഇവ വൈരുദ്യങ്ങള്‍ ആണെന്നുള്ളത് തന്നെ തെറ്റാണ്. ദ്വന്ദ്വങ്ങളായ ഇവ പരസ്പര വൈരുധ്യങ്ങളല്ല, പരസ്പരപൂരകങ്ങളാണ്. ഒന്നുള്ളത് കൊണ്ട് മാത്രമാണ് മറ്റേത് ഉള്ളത്, മറ്റേതിനെ നാം അറിയുന്നത്. ദുഃഖം ഉള്ളത് കൊണ്ടാണ് അതില്ലാത്ത അവസ്ഥയെ സുഖം എന്ന്‍ തിരിച്ചറിയുന്നത്. ഓരോ പർവതത്തിനും ഒരു താഴ്വരയുണ്ട്. പർവതം ഉള്ളത് കൊണ്ടാണ് മറ്റേതിനെ താഴ്വാരം എന്ന്‍ പറയുന്നത്. അത് താഴ്വാരം ആണെങ്കില്‍ പർവതം ഉണ്ട് എന്ന്‍ അർഥം. മാത്രമല്ല സുഖ ദുഃഖങ്ങള്‍ പോലുള്ള ദ്വന്ദ്വങ്ങള്‍ മാറിക്കൊണ്ടിരിക്കും, താത്കാലികമാണ്. അത് കൊണ്ട് തന്നെ അവ രണ്ടും അല്ല സത്യം. സുഖം അനുഭവിച്ചത് കൊണ്ട് അതിനെ ഇഷ്ടപ്പെടുകയും ദുഖത്തെ വെറുക്കുകയും ചെയ്യുന്ന മനുഷ്യന്റെ മനസ്സിനെ പറ്റി പറഞ്ഞല്ലോ; ഇതേ മനസ്സില്‍ നിന്നുമാണ് ബാഹ്യമായ സ്വർഗം എന്ന സങ്കല്പം വന്നത് എന്ന്‍ ഈ ചോദ്യത്തില്‍ നിന്ന്‍ തന്നെ വ്യക്തമല്ലേ. എന്ന്‍ വച്ചാല്‍ ദുഃഖം, സന്താപം, മരണം, പാപം ഇത്യാദി മാത്രമല്ല, സുഖം, സന്ദോഷം, ജനനം, പുണ്യം ഇത്യാദിയും ഇല്ലാത്ത പരിപൂര്ണ്ണ സ്വാതന്ത്ര്യമാണ്, അനന്തമായ ആനന്ദമാണ് ലക്ഷ്യം - അതാണ്‌ മോക്ഷം. പ്രപഞ്ചത്തിലെ ഈ ദ്വന്ദ്വങ്ങളില്‍ ഉള്ള മനുഷ്യന്റെ മോഹം ആണ് ഇതില്‍ നിന്നും അവനെ പിൻവലിക്കുന്നത്.

വിശ്വാസിക്ക് ഇനിയും സംശയം കാണാം - സ്വർഗത്തിലെ സുഖങ്ങൾക്ക് വേണ്ടിയല്ലെങ്കില്‍ മനുഷ്യ ജീവിതത്തിന്റെ ലക്‌ഷ്യം പിന്നെയെന്താണ്? എന്തിന് നാം ജനിക്കുന്നു, ജീവിക്കുന്നു!?

ഈ ചോദ്യം ചോദിക്കാന്‍ നിങ്ങൾക്ക് സാധിച്ചെങ്കില്‍ അത് ശുഭസൂചകമാണ്. കാരണം നിങ്ങളുടെ ചോദ്യങ്ങള്‍ ലക്ഷ്യത്തിലേക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു. ഇത് നിങ്ങള്‍ കണ്ടെത്തേണ്ട ഉത്തരമാണ് അതാണ്‌ പ്രഥമ ലക്ഷ്യവും. ആ അറിവ് നിങ്ങൾക്ക് ലഭിച്ചാല്‍, അല്ലെങ്കില്‍ ലഭിക്കണം എന്ന സത്യസന്ധമായ ആഗ്രഹമെങ്കിലും വന്നാല്‍ നിങ്ങള്‍ ധന്യരായെന്ന്‍ കരുതാം.

ചട്ടക്കൂടുകളും അതിരുകളും പോളിച്ചെറിഞ്ഞ് നമുക്ക് മുന്നേറാം - പരമ സത്യത്തിലേക്ക് - മോക്ഷത്തിലെക്ക്! വിശ്വാസത്തിലൂടെയല്ല, അറിവിലൂടെ.

അടിമത്തം പോലും ദൈവ ദാനമാണെന്ന് വിശ്വസിക്കേണ്ടി വരുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. അനന്ത സ്വാതന്ത്ര്യത്തിലേക്ക് ഉള്ള മനുഷ്യന്റെ യാത്രയെ ഒന്നു വഴി തിരിക്കാൻ/തെറ്റിക്കാൻ മതങ്ങള്ക്ക് സാധിക്കുമായിരിക്കാം. പക്ഷെ എക്കാലവും മനുഷ്യനെ ഒരു കിണറ്റിന്റെ ഇട്ടാവട്ടത്ത് തളച്ചിടാൻ അവർക്ക് സാധിക്കില്ല. കാരണം എത്ര വളഞ്ഞൊഴുകിയാലും പല പാതയിൽ പല ദൂരം സഞ്ചരിച്ചാലും നദിയുടെ ലക്‌ഷ്യം കടലാണെങ്കിൽ അത് എത്തിയിരിക്കും.
by..
Vishnu Prakash Nangath

ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം; ധര്‍മ്മയുദ്ധം...!


ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ വിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.


കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം



ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ട് എങ്കിലും ബാഹുല്യം നിമിത്തം ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷെ ഇത്രയും അറിഞ്ഞാല്‍ തന്നെ ഒരു മഹാഭാരതയുദ്ധം നമുക്ക് നമ്മില്‍ ദര്‍ശിക്കുവാന്‍ കഴിയും. ആ യുദ്ധം ചെയ്യുവാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യവാന്മാര്‍ക്ക് മാത്രമാണെന്ന് ഭഗവദ് ഗീത പറയുന്നു. അദ്ധ്യായം 2-32. ഈ യുദ്ധം ചെയ്യുവാന്‍ നിങ്ങള്‍ തയ്യാറാണോ...?

എങ്കില്‍, ശ്രീമദ് ഭഗവദ് ഗീത ഓരോ ശ്ലോകങ്ങള്‍ ആയി "ഹൈന്ദവ ശാസ്ത്രം" എന്ന ഈ പേജില്‍ പോസ്റ്റ്‌ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക. ഒപ്പം ഈ പോസ്റ്റ്‌ SHARE ചെയ്ത് ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹമുള്ള എല്ലാവരിലും എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവിടെ ജാതിയോ മതമോ ഇല്ല, ശ്രീമദ് ഭഗവദ് ഗീത സമ്പൂര്‍ണ്ണ മനുഷ്യ രാശിയുടെ നന്മക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. സത്യന്വേഷിയായ ഓരോ മനുഷ്യനും സമ്പൂര്‍ണ്ണ മാര്‍ഗ്ഗ ദര്‍ശിയാണ് ശ്രീമദ് ഭഗവദ് ഗീത.


By
- Sudheesh NamaShivaya

ജാതികളും മതങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത യഥാര്‍ത്ഥ ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്കൊത്തുചേരാം...!
=================================
ലോകാ സമസ്താ സുഖിനോ ഭവന്തു
=================================

Sunday, March 31, 2013

സര്‍പ്പക്കാവ് എന്ന സങ്കല്പം

ഹൈന്ദവ ധര്‍മ്മത്തോളം പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ഈ ലോകത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാവുന്നതാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്‌ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വ സാധാരണമായി കണ്ടു വരാറുള്ളതും, എന്നാല്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ സര്‍പ്പക്കാവുകള്‍..,. നമ്മുടെ പൂര്‍വ്വികര്‍ ഒരു ഗൃഹം നിര്‍മ്മിക്കുവാന്‍ വേണ്ടി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അവിടെയുള്ള മറ്റു ജീവികളെ ഒട്ടും തന്നെ ദ്രോഹിക്കാതെ; അവര്‍ക്ക് ജീവിക്കുവാന്‍ ആവശ്യമായ ഒരു ആവാസ വ്യവസ്ഥ ഒരുക്കികൊടുക്കുക എന്നത് ഒരു കര്‍ത്തവ്യമായി കണ്ടിരുന്നു. അതിന്റെ ഫലമായി രൂപം കൊണ്ടതാണ് സര്‍പ്പക്കാവ് എന്ന സങ്കല്പം. പേര് സര്‍പ്പക്കാവ് എന്നാണെങ്കിലും സര്‍പ്പങ്ങള്‍ മാത്രമല്ല; നാനാവിധ പക്ഷി മൃഗാദികള്‍ അവിടെ വസിക്കുമായിരുന്നു. ഒരു ചെറിയ വനം എന്ന നിലയ്ക്ക്; ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥ ആയിരിക്കും ഒരു യഥാര്‍ത്ഥ സര്‍പ്പക്കാവ്. വളരെ വലിയ ഒരു സര്‍പ്പക്കാവിനോട് ചേര്‍ന്ന് നിന്നിരുന്ന ഒരു ഗൃഹത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് അതിന്റെ മാഹാത്മ്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ സ്ഥിരമായി കാണുമായിരുന്ന, പേരുകള്‍ പോലും അറിയാത്ത ചില പ്രത്യേകയിനം മരങ്ങളും, ചെടികളും, പക്ഷികളും ഇന്ന് നമ്മുടെ നാട്ടില്‍ മിക്കവാറും അപ്രത്യക്ഷമായി എന്ന് തന്നെ പറയാം. ഉച്ചയൂണിന് സ്കൂള്‍ വിടുമ്പോള്‍ ഇലഞ്ഞിപ്പൂ, മഞ്ചാടിക്കുരു, കുന്നിക്കുരു, ഓടപ്പഴം എന്നിവ മത്സരിച്ചു പെറുക്കിഎടുക്കുന്നതിനായി വീട്ടുമുറ്റത്ത് എന്നും കുട്ടികളുടെ ബഹളമായിരിക്കും. വീടിന്റെ അകത്തും പുറത്തുമായി ഒരുപാട് തവണ ഞാന്‍ കണ്ടിട്ടുള്ള സര്‍പ്പങ്ങള്‍ ആരെയും ഒരിക്കലും ഉപദ്രവിചിരുന്നില്ല എന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അകാരണമായി ആരെയും ഉപദ്രവിക്കാത്തതും; എന്നാല്‍ ഉപദ്രവിച്ചാല്‍ സ്വയരക്ഷയ്ക്കു വേണ്ടി വേറെ മാര്‍ഗ്ഗം ഒന്നും ഇല്ലാത്തതിനാല്‍ പ്രകൃതി നല്‍കിയ വിഷം ശത്രുനാശനത്തിനു വേണ്ടി ഉപയോഗിക്കുന്ന ജീവികള്‍ ആണ് സര്‍പ്പങ്ങള്‍..,. പക്ഷെ പുരാതന കാലം മുതലേ മനുഷ്യന്‍; തന്റെ ജീവന്‍ ഇല്ലാതാക്കുവാന്‍ മാത്രം ശക്തിയുള്ള സര്‍പ്പത്തെ തന്റെ ഏറ്റവും വലിയ ശത്രുവായി കണ്ടിരുന്നു. പക്ഷെ എല്ലാ ജീവികളിലും ഈശ്വര ചൈതന്യം ദര്‍ശിച്ചിരുന്നതിനാല്‍; സര്‍പ്പത്തെ പോലും സ്നേഹിക്കുവാനും ആരാധിക്കുവാനും ആണ് സനാതന ധര്‍മ്മം മനുഷ്യനെ പഠിപ്പിക്കുന്നത്. ഹൈന്ദവ ധര്‍മ്മം അനുസരിച്ച് വെറുക്കപ്പെടേണ്ടതായ ഒരു ജീവിയും ഈശ്വരന്റെ സൃഷ്ടിയില്‍ ഇല്ല. നമ്മെപ്പോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കുവാന്‍ ഉള്ള അധികാരവും അവകാശവും എല്ലാ ജീവികള്‍ക്കും ഉണ്ടെന്ന് മാത്രമല്ല; എല്ലാ ജീവികളും പ്രകൃതിയില്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നില്‍ക്കൂ എന്ന ശാസ്ത്രീയ തത്വവും ഹൈന്ദവ ധര്‍മ്മം മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് മനുഷ്യന്‍ മാത്രമല്ല; മറിച്ച് സര്‍വ്വ ചരാചരങ്ങളും ഇവിടെ ആവ്യശ്യമാണ് എന്ന് മനസ്സിലാക്കുവാന്‍ മാത്രം ബുദ്ധിയും അറിവും വിവേകവും ഉള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍.,. പക്ഷെ ആധുനിക ശാസ്ത്രവും, സാങ്കേതിക വിദ്യകളും, സെമിറ്റിക് മതങ്ങളും വളര്‍ന്നപ്പോള്‍ സാമാന്യ ബുദ്ധി എന്നത് മനുഷ്യന് നഷ്ടപ്പെട്ടു. അതിന്റെ ഫലമായി നമ്മുടെ പൂര്‍വ്വികര്‍ അവരുടെ നന്മയുടെ പ്രതീകമായി ഈ പ്രകൃതിയില്‍ അവശേഷിപ്പിച്ച സ്മാരകങ്ങളും വിവരമില്ലാത്ത മനുഷ്യര്‍ തച്ചു തകര്‍ക്കുന്നു; എന്നിട്ട് അതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കുന്നു; കൂടാതെ അടുത്ത തലമുറയെ കൂടി അവന്റെ പാപത്തിന്റെ ബലിയാടുകളാക്കുന്നു.
ഈ പ്രകൃതിയെ നശിപ്പിച്ചാല്‍; ആകാശത്തില്‍ കസേരയിട്ട് ഇരിക്കുന്ന ഒരു ദൈവം മനുഷ്യരെ രക്ഷിക്കാന്‍ ഭൂമിയില്‍ ഇറങ്ങി വരും എന്ന് ഒരിക്കലും ധരിക്കേണ്ടതില്ല. ആകാശത്ത് ദൈവം ഉണ്ട്; സ്വര്‍ഗ്ഗം ഉണ്ട്; നരകം ഉണ്ട് എന്ന് സ്വപ്നം കണ്ടു ജീവിക്കുവാന്‍ മനുഷ്യനെ പഠിപ്പിച്ച മതങ്ങള്‍ ആണ് ഈ ലോകത്തിന്റെ നാശത്തിനു മൂല കാരണം എന്ന് നിസ്സംശയം പറയാം. കാരണം; ഈ ലോകത്തെ എങ്ങിനെ നശിപ്പിച്ചാലും സ്വര്‍ഗ്ഗത്തില്‍ തങ്ങള്‍ക്ക് ദൈവം സ്വന്തം പേരില്‍ സ്ഥലം പതിച്ചു തരുമെന്ന് വിശ്വസിച്ച് ജീവിക്കുന്ന മൂഡബുദ്ധികള്‍ ഈ പ്രകൃതിയെ ഇരിക്കുന്ന കൊമ്പു മുറിക്കും പോലെ നിര്‍ദ്ദയം നശിപ്പിക്കുന്നു...! കേവല ചിന്താശക്തിയും ബുദ്ധിയും ഇല്ലാത്ത സ്വര്‍ഗ്ഗ സ്വപ്നജീവികളായ മതവിശ്വാസികള്‍ എന്നെന്നും ഈ ലോകത്തിന് ഒരു ശാപം തന്നെയാണ്. ഊര്‍ജ്ജത്തിന്റെ കലവറകള്‍ ആണ് സര്‍പ്പക്കാവുകള്‍.,. അങ്ങിനെയുള്ള കാവുകള്‍ അടുത്തെങ്ങാനും ഉണ്ട് എങ്കില്‍ കുറച്ച് സമയം അതിനകത്ത് പോയിരുന്നു വിശ്രമിക്കുക; അവിടത്തെ പക്ഷികളുടെയും ചീവീടുകളുടെയും മറ്റു ജീവികളുടെയും ശബ്ദം ശ്രവിക്കുക; പ്രകൃതിയും ഞാനും ഒന്നെന്ന സത്യം അറിയാന്‍ ശ്രമിക്കുക. അപ്പോള്‍ അറിയുവാന്‍ കഴിയും എത്രമാത്രം ഊര്‍ജ്ജവും ഉന്മേഷവും, സാമീപ്യം കൊണ്ട് മാത്രം പ്രകൃതി നമുക്ക് നല്‍കുന്നു എന്ന്..
ബുദ്ധിശൂന്യനായ ഹേ മനുഷ്യാ... ഇനിയും നില നില്‍ക്കുന്ന സര്‍പ്പക്കാവുകള്‍ എങ്കിലും സംരക്ഷിക്കുക; അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും...! An Article By: Sudheesh NamaShivaya

Saturday, March 30, 2013

എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?

എന്താണ് ശ്രീമദ്‌ ഭഗവദ് ഗീത ? എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ? ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്. ലോകത്തില്‍ അനേകം മത, അധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും, അവയില്‍ മിക്കവാറും എല്ലാം തന്നെ പൂര്‍ണ്ണമായും അന്ധവിശ്വാസത്തില്‍ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതില്‍ പറയുന്ന കാര്യങ്ങളെ‍ നരകത്തിന്റെ പേര് പറഞ്ഞു ഭയപ്പെടുത്തിയോ, സ്വര്‍ഗത്തിന്റെ പേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിര്‍ബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ, മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിന്റെ നീതിയല്ല, മറിച്ച് ചെകുത്താന്റെ രീതിയാണ്. കാരണം രാവണന്‍, ഹിരണ്യകശിപു, അന്ധ്ധകാസുരന്‍, ത്രിപുരാസുരന്‍, മുതലായ അസുരന്മാര്‍ ഈ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേര്‍വഴിക്കു നടത്തുവാന്‍‍ ആ മാര്‍ഗ്ഗമാണ് വേണ്ടത് എന്നാണെങ്കില്‍, വിശ്വാസി എന്നാല്‍ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികള്‍ ആണ്, എന്തുകൊണ്ടെന്നാല്‍ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികള്‍'' ആണ്, കൂടാതെ ഈ രണ്ടു കൂട്ടര്‍ക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാന്‍ ഒരിക്കലും സാധ്യവുമല്ല. ഇവിടെയാണ്‌ ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്" മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ്‌ ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്ത്തുന്നു. ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിര്‍ബന്ധവും ഇല്ല. ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ടിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. അതിനു തെളിവായി ചുറ്റും നോക്കുക, അന്ധമായ മതവിശ്വാസവും ഈശ്വര വിശ്വാസവും ലോകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഏതെങ്കിലും മതം സൃഷ്ട്ടിക്കുവാണോ, പ്രവാചകന്മാരെ പിന്തുടരുവാനോ ശ്രീമദ് ഭഗവദ് ഗീതയില്‍ പറയുന്നില്ല. കാരണം, മതമുണ്ടാക്കി മനുഷ്യരെ വിഭജിച്ച് അവരെ തമ്മില്‍ കൊല്ലിച്ച് രസിക്കുവാന്‍‍ അല്ല, മറിച്ച്‌ സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവര്‍ ആദ്യം ചുറ്റും നോക്കുക, മതങ്ങളുടെ ക്രൂരത നിങ്ങള്ക്ക് നേരിട്ട് കാണുവാന്‍ കഴിയും. ഇതില്‍ നിന്നും മതങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ സൃഷ്ടിയല്ല, മറിച്ച്‌ ചെകുത്താന്റെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. കൂടാതെ, മതങ്ങളുടെയും നന്മ ഏപ്പോഴും "മോഹന വാഗ്ദാനങ്ങളില്‍" മാത്രമായി‍ ഒതുങ്ങുന്നു. സമാധാനം, Peace, സാഹോദര്യം, സ്നേഹം, സമത്വം, ദൈവീകം, ഏകദൈവ വിശ്വാസം, സ്വര്‍ഗ്ഗം, മുതലായ മോഹന വാഗ്ദാനങ്ങളില്‍ പൊതിഞ്ഞു വരുന്ന മാരക വിഷങ്ങള്‍ ആണ് നാം നമ്മുടെ ചുറ്റും കാണുന്ന ഓരോ മതങ്ങളും..! നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്‍കുന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അര്‍ജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്‌, അതിനു മുന്‍പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്‍ജ്ജുനന്‍‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി‍ ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ...! മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍‍, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്‍ശനം നല്‍കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ...! എത്ര ആശ്ചര്യം ? ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട് ? ഒന്ന് കാണിച്ചു തരൂ...! കോടാനു കോടി ജന്മങ്ങള്‍ അലഞ്ഞാലും എവിടെയും ലഭിക്കാന്‍ പോകുന്നില്ല. ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തില്‍നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്...